18 April 2011

ചട്ടനെ പൊട്ടന്‍ ചതിച്ചാല്‍...




പൊതു ജനത്തെ പലപ്പോഴും കഴുതയാക്കുന്ന വോട്ട് എന്ന അവകാശം സര്‍ക്കാര്‍ എനിക്ക് പതിച്ചു നല്‍കിയതിനു ശേഷം ഇക്കുറി മാത്രം ആണ് ആദ്യമായിട്ട് ഞാന്‍ വോട്ട് ചെയ്യാതിരുന്നത്.പ്രതി ദിനം രാഷ്ട്രീയക്കാരെ പറ്റി ചീഞ്ഞുളിഞ്ഞ വാര്‍ത്തകള്‍ പുറത്തു വരുതന്നത് കൊണ്ട് പ്രധിഷധം അറിയിക്കാന്‍ വേണ്ടി ഞാന്‍ വോട്ട് ചെയ്യാത്തതെന്ന് നിങ്ങള്‍ കരുതിയെക്കല്ലേ....ജീവതത്തിന്റെ രണ്ടറ്റങ്ങള്‍ കൂട്ടി മുട്ടിക്കാന്‍ വേണ്ടി,ഒരു പാട് സ്വപ്നങ്ങളുടെയും, മോഹങ്ങളുടെയും ഭാണ്ഡവും പേറി കടലും കടന്നു ചുട്ടു പൊള്ളുന്ന മരുഭൂമിയിലേക്ക് ജോലി തേടി എത്തപെട്ടത്‌ കൊണ്ട് മാത്രമാണ് വോട്ട് ചെയ്യല്‍ എന്ന ആത്മഹത്യയില്‍ നിന്ന് ഞാന്‍ രക്ഷപെട്ടത്.വോട്ട് ചെയ്യല്‍ ആത്മഹത്യ എന്ന് ഞാന്‍ പറഞ്ഞത് നാട്ടിലുള്ള ആരെങ്കിലും കേട്ടാല്‍ കാര്യം എന്റെ പോക്കാ!കാരണം,നാട്ടില്‍ ഉണ്ടായിരുന്നപ്പോള്‍ വോട്ടും ചോദിച്ചു നടന്ന ഒരു പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരന്‍ ആയിരുന്നു ഞാന്‍!കാലു വാരലും,കുതികാല്‍ വെട്ടും,പാര വെപ്പും അടക്കം രാഷ്ട്രീയത്തിന്റെ എല്ലാ തര ബിരുദവും സ്വായത്തമാക്കിയ ഒരു സമ്പൂര്‍ണ രാഷ്ട്രീയക്കാരന്‍!.പ്രാവാസിയുടെ നീറുന്ന വേദനകളെ പറ്റി പലരും പറഞ്ഞു തന്നിട്ടും ,വളരെ അധികം വായിച്ചിട്ടും മനസ്സിലാക്കാത്ത ..അല്ല, മനസ്സിലാകാന്‍ കൂട്ടാക്കാത്ത ഞാന്‍,അക്കര പച്ച തേടി ഈത്തപ്പന കളുടെ നാടയാ ഗള്‍ഫില്‍ എത്തിയപ്പോഴാണ് പ്രവാസികളെ പറ്റി വളരെ വേദനജനകമായ പല സത്യങ്ങളും ഞാന്‍ മനസ്സിലാക്കിയത്.ആരെന്തു പറഞ്ഞാലും,ഈ മഹാ നഗരത്തിലെ ഒരു കൊച്ചു കെട്ടിടത്തിന്റെ ഇടുങ്ങിയ നാലു ചുമരുകള്‍ക്കുള്ളില്‍ വീര്‍പ്പു മുട്ടി കഴിയുന്നതിനേക്കാള്‍ എത്രയോ നല്ല തൊഴിലാണ് ഞാന്‍ പാതി വഴിയില്‍ ഉപേക്ഷിച്ച രാഷ്ട്രീയം എന്ന് ഞാന്‍ മനസ്സിലാക്കി.ആ സമയത്ത് എന്റെ ചിന്തകള്‍ രസകരമായ എന്റെ തെരഞ്ഞടുപ്പ് കാല ഓര്‍മകളിലേക്ക് കുതിച്ചു പാഞ്ഞു....അതി വേഗം...ബഹു ദൂരം...


സംഭവ ബഹുലം എന്ന് ഞാന്‍ സ്വയം അവകാശ പെടുന്ന എന്റെ മഹത്തായ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത് സ്കൂള്‍ തലത്തില്‍ നിന്നാണ്.അനീതിക്കെതിരെ ശബ്ധിക്കാനും,വിദ്യാര്‍ഥി സമൂഹത്തിനു നേരെ വരുന്ന അക്രമങ്ങള്‍ തടയാനും,സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയത്തിനെതിരെ പട വാളെടുക്കാന്‍ പെരുത്ത ആഗ്രഹം മൂത്തത് കൊണ്ട് ഒന്നും അല്ല വിദ്യാര്‍ഥി നേതാവ് എന്ന കുപ്പായം ഞാന്‍ ധരിച്ചത്.ക്ലാസ്‌ കാരണമില്ലാതെ കട്ട് ചെയ്യാനും,ഇടയ്ക്ക് ഇടയ്ക്ക് സിനിമയ്ക്കു പോകാനും,പിന്നെ കയ്യിലുള്ള എല്ലാ തരികിടയും പുറത്തു എടുക്കാനും വിദ്യാര്‍ഥി നേതാവെന്ന ലേബല്‍ അത്യാവശ്യമാണ്.അത്താഴം മുടക്കി കളായ മൂത്ത രാഷ്ട്രീയക്കാരെ പാവം അധ്യാപകര്‍ക്ക് ഭയം ആയത് കൊണ്ട് കുട്ടി നേതാകന്മാരുടെ ഒരു കാര്യത്തില്‍ പോലും ഇടപെടാന്‍ ബുദ്ധിമാന്മാരായ സാറന്മാര്‍ വരാറില്ല.ഈ ഒരു കാര്യം തന്നെ ആണ് നേതാവവാകാന്‍ അധികം പേരെയും പ്രേരിപ്പിക്കുന്നത്.പിന്നെ,മൂത്ത രാഷ്ട്രീയക്കാരെ സോപ്പിടാന്‍ ഇടയ്ക്ക് സമരം ചെയ്‌താല്‍ മാത്രം മതി.പാര്‍ട്ടി സപ്പോര്‍ട്ടും അതോടൊപ്പം ഞങ്ങള്‍ കണ്ണ് വെച്ചിരിക്കുന്ന പാര്‍ട്ടി ഫണ്ടും കിട്ടും. പിന്നെ എന്ത് പേടിക്കാന്‍.ഇലക്ഷന്‍ സമയത്തും,പാര്‍ട്ടി സമ്മേളനത്തിന്റെ സമയത്തും വോട്ടില്ലാതെ ഞങ്ങളെ മൂത്ത നേതാക്കന്മാര്‍ക്ക് ബോര്‍ഡ്‌ വെയ്ക്കാനും ,പോസ്റ്റര്‍ ഒട്ടിക്കാന്‍ ആവശ്യമായത് കൊണ്ട് അവര്‍ ഞങ്ങളെ തീറ്റി പോറ്റി കൊള്ളും.മാസത്തില്‍ ഒരു പ്രാവശം എങ്കിലും പോലീസ് സ്റ്റേഷന്‍ ധര്‍ണ ഉണ്ടാവും.അതാണ്‌ ഒരു നേതാവിന്റെ ഏറ്റവും വലിയ പ്രശ്നം.ആ സമയത്ത് അണികളെ ഈ സമരത്തിന്റെ സാമൂഹിക ആവശ്യ കഥ പറഞ്ഞു മനസ്സിലാക്കിച്ചതിനു ശേഷം ഞമ്മള്‍ അതി വിദഗ്തമായി മുങ്ങി കൊള്ളണം.പാവം അണികള്‍..പാര്‍ട്ടിയോടുള്ള സ്നേഹം മൂത്ത്,ഞരമ്പുകളില്‍ സാമൂഹിക പ്രതിബ്ധതയും,ആദര്‍ശവും ഉള്ളത് കൊണ്ട് അവര്‍ സമരത്തിന്‌ പോയി കൊള്ളും.എന്നിട്ട്,അവര്‍ വളരെ സുന്ദരമായി തന്നെ പോലിസിന്റെ കയ്യില്‍ നിന്ന് ചന്തി പൊട്ടി ചോര പള പളന്നു ഒലിക്കും വരെ തല്ലും കൊള്ളും.അതോടെ അവര്‍ ആദര്‍ശം വിട്ടു കൊള്ളും.ആദര്‍ശം എന്ന ആരും ഇത് വരെ കണ്ടിട്ടില്ലാത്ത സാധനം വിട്ടു കഴിഞ്ഞാല്‍ ആണ് ഒരാള്‍ യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ ആയി രൂപന്തരപെടുന്നത്.




സ്കൂളിന്റെ സമീപ പ്രദേശത്ത് പൂവാല ശല്യവും,രാത്രികാലങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടവും പതിവായപ്പോള്‍ ,ഞാന്‍ തന്നെ മുന്‍ കയ്യെടുത്തു ഞാന്‍ തന്നെ വിപ്ലാവ്തമാകമായ മുദ്രാവാക്യം എഴുതി നാടിനെ കിടു കിടാ വിറപ്പിച്ചു സമരം നടത്തിയപ്പോള്‍, പൂവാല,സാമൂഹിക ദ്രോഹി വിരുദ്ധ സമരത്തിനെ മുന്നില്‍ നിന്ന് നയിച്ച ,തീ തുപ്പുന്ന മുദ്രവാക്യം എഴുതിയ ബഹുമാനപെട്ട എന്നെ തേടി ആദ്യം മസിലും വീര്‍പ്പിച്ചു വന്നത് നാട്ടിലെ സജീവ സാമൂഹിക പ്രവര്‍ത്തകനും,എന്റെ പാര്‍ട്ടിക്കാരനുമായ ഒരു യുവ നേതാവാണ്.ഇമ്മാതിരി സമരവും ,മുദ്രാവാക്യവും കൊണ്ട് നീ ഇനിയും വന്നാല്‍ അടിച്ചു നിന്റെ പല്ല് തെറിപ്പിക്കുമെന്നു അവന്‍ എന്നോട് പറഞ്ഞ ശേഷം ഞാന്‍ പിന്നെ ഒരിക്കലും സമരം ചെയ്തിട്ടില്ല.ആകെ ഉള്ള പല്ല് കൂടി പോയാല്‍ ഇപ്പോഴുള്ളതിനേക്കാള്‍ എന്നെ കാണാന്‍ വൃത്തി കേടു ആകും എന്ന് കരുതിയിട്ടു മാത്രമാണ് സമരം ചെയ്യുന്നത് നിര്‍ത്തിയത്.അല്ലാതെ നിങ്ങള്‍ കരുതുന്നത് പോലെ ഭയന്നിട്ട് ഒന്നും അല്ല.വിപ്ലവ നേതാവിന് ഭയമോ?സ്ഥലത്തെ പ്രധാന സാമൂഹിക വിരുദ്ധനും പൂവാലനും എന്റെ പാര്‍ട്ടിക്കാരനായ യുവ നേതാവനെന്നുള്ള സത്യം മാത്രമല്ല,ഒരു മന്ത്രി കൂടി ആവാനുള്ള എല്ലാ യോഗ്യതയും ആ പരമ നാറിക്ക് ഉണ്ടെന്നു കൂടി ഞാന്‍ അന്ന് മനസ്സിലാക്കി.


ആ സമയത്താണ് ഒരു പഞ്ചായത്ത് ഇലക്ഷന്‍ കടന്നു വന്നത്.പോസ്റ്റര്‍ ഒട്ടിച്ചും,ജാഥ വിളിച്ചും കുട്ടി നേതാക്കന്മാര്‍ ആ ഇലക്ഷനില്‍ സജീവമായി പങ്കെടുത്തു.വോട്ടണ്ണി കഴിഞ്ഞപ്പോള്‍ പല നേതാക്കന്മാരും വിജയിച്ചത് കൊണ്ട് ആഘോഷങ്ങളുടെ ഭാഗമായി ഞങ്ങള്‍ മൂന്ന് ദിവസം ക്ലാസ് കട്ട് ചെയ്തു.പിറ്റേന്ന് ക്ലാസ്സില്‍ പോയപ്പോള്‍ അപ്രതീക്ഷിതമായി ക്ലാസില്‍ വരാത്തതെന്തേ എന്ന് സാറ് ചോദിച്ചു.പഞ്ചായത്ത് ഭരണം ഞങ്ങളെ പാര്‍ട്ടിക്ക് നഷ്ടപെട്ടത് കൊണ്ടോ എന്തോ?സാറിന് ഞങ്ങളോടുള്ള ഭയം കുറഞ്ഞു എന്ന് തോന്നുന്നു..ക്ലാസ്സില്‍ വരാന്‍ പറ്റാത്തതിന് ഉള്ള കാരണം ബോധിപ്പിച്ചപ്പോള്‍ സാറ് പറഞ്ഞു."ഹോ...വലിയ രാഷ്ട്രീയക്കാര്‍ ഇറങ്ങിയിരിക്കുന്നു...ഇന്ത്യയില്‍ എത്ര ലോക സഭ സീറ്റ് ഉണ്ടോന്നു അറിയാമോ നിങ്ങള്ക്ക് ?".സാറിന്റെ ചോദ്യം കൊണ്ടത്‌ ഞങ്ങളുടെ മര്‍മത്തിനു മാത്രമല്ല ,അഭിമാനത്തിന് കൂടി ആണ്.ബുദ്ധി ജീവികള്‍ എന്ന ലേബല്‍ അവിടെന്ന് തന്നെ തകര്‍ന്നു വീണു.ഉത്തരം അറിയാതെ ചമ്മി ഞങ്ങള്‍ തല താഴ്ത്തി നില്‍ക്കുന്നത് കണ്ടു ക്ലാസ്സിലെ സാമൂഹിക ബോധം ഇല്ലാത്ത മൂരാച്ചികളായ സുഹൃത്തുക്കളുടെ വളരെ വികൃതമായ പൊട്ടി ചിരി ക്ലാസ്സില്‍ മുഴങ്ങുപ്പോളും എന്റെ മനസ്സില്‍ ഉണ്ടായിരുന്നത് ,ഈ സാറിന് കേരള നിയമ സഭയിലെ സീറ്റുകളുടെ എണ്ണം ചോദിക്കാന്‍ തോന്നാത്തത് ഭാഗ്യം അല്ലെങ്കില്‍ ഇതിനെക്കാള്‍ ചമ്മിയേനെ എന്ന് മാത്രം.



വര്‍ഷം അഞ്ചു കഴിഞ്ഞു.മറ്റൊരു പഞ്ചായത്ത് ഇലക്ഷന് കൂടി തിരശീല ഉയര്‍ന്നു.ശരിക്കും പറഞ്ഞാല്‍ ഇക്കഴിഞ്ഞ ഇലക്ഷന്‍.പഠന കാലത്തെ കുസൃതി തരത്തില്‍ നിന്നും ഞാന്‍ അല്പം പക്വത ഉള്ളവനായി മാറി എന്ന് മാത്രമല്ല ഈ പ്രാവശ്യം ഞാനും ജനധിപത്യ പ്രക്രിയയുടെ ഭാഗം ആണ് എന്നതാണ് കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനെ അപേക്ഷിച്ചു ഇക്കുറി ഉള്ള പ്രാധാന മാറ്റം.ലോക സഭയുടെ മാത്രമല്ല രാജ്യ സഭയുടെ എണ്ണം പോലും ഇന്നനിക്ക്അറിയാം എങ്കിലും ഞാന്‍ വലിയ രാഷ്ടീയക്കാരന്‍ ഒന്നും ആയില്ല കേട്ടോ.



ഇക്കുറി എന്‍റെ വാര്‍ഡ്‌ വനിതാ സംവരണം ആയതിനാല്‍, സീറ്റ് മോഹിച്ചു താഴെ തട്ടിലുള്ള നേതാക്കന്മാര്‍ മുതല്‍ മുകള്‍ തട്ടിലുള്ള നേതാക്കന്മാരുടെ വരെ സോപ്പിട്ടും കാലു നക്കിയും,പാര്‍ട്ടി ഓഫീസ് വാരാന്തകളില്‍ പായും വിരിച്ചു കിടന്ന വാര്‍ഡിലെ പുരുഷ കേസരികള്‍ക്ക് അത് വന്‍ നിരാശ പടര്‍ത്തി.അമ്പതു ശതമാനം വനിതാ സംവരണം ആയത് കൊണ്ടോ എന്തോ സീറ്റ് മോഹികള്‍ കൂടുതല്‍ യുവാക്കള്‍ ആയിരുന്നു.വനിതാ പ്രവര്‍ത്തകര്‍ക്ക് വാര്‍ഡില്‍ പണ്ടേ വംശ നാശം സംഭവിച്ചത് കൊണ്ട്,ഭര്‍ത്താവിന്‍റെ തുണി അലക്കിയും,മക്കള്‍ക്ക്‌ ഭക്ഷണം ഉണ്ടാകി കൊടുത്തു സ്കൂളില്‍ അയച്ചു ബാകി ഉള്ള സമയത്ത് കണ്ണീര്‍ സീരിയല്‍ കണ്ടു സായുജ്യമടയുന്ന പാവം വീട്ടമ്മാരെ പിടിച്ചു സ്ഥാനാര്തിക്കള്‍ ആകേണ്ടി വന്നു ഇരു മുന്നണികള്‍ക്കും.. ശക്തമായ രാഷ്ടീയ പോരാട്ടവും,കുടി പകയും,സമര മുഖങ്ങളും ഒരു പാട് കണ്ടു വാര്‍ഡില്‍ ഇരു മുന്നണികള്‍ തുല്ല്യ ശക്തികള്‍ ആയത് കൊണ്ട് വീട്ടുമ്മാമാര്‍ മത്സരികുന്നത് ആണെങ്കിലും പാര്‍ട്ടിയുടെ അഭിമാനം സംരക്ഷിക്കാം മുഴുവന്‍ ആളുകളും തെരഞ്ഞടുപ്പ് പ്രചരണത്തിനു കൊഴുപ്പേകി രംഗത്ത് ഇറങ്ങി.

ആശാസ്ത്രീയമായി വാര്‍ഡു വിഭജിച്ചു കുപ്രസിദ്ധിയാര്‍ജിച്ച എന്‍റെ വാര്‍ഡില്‍ രണ്ടു പോളിംഗ് സ്റ്റേഷന്‍ ആണ് ഉള്ളത്.ഒന്ന്,മരുന്നിനു പോലും ഞങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ പോലും ഇല്ലാത്ത,എതിരാളികളുടെ ശക്തി കേന്ദ്രം എന്ന് അറിയപെടുന്ന സ്ഥലത്ത് ആണ്.ജന വിധി തീരുമാനിക്കാന്‍ അവിടെ ഒരു പാട് കള്ള വോട്ടുകള്‍ ഇടും.അത് കൊണ്ട് ഞങ്ങളുടെ ശക്തി കേന്ദ്രമായി രണ്ടാമത്തെ പോളിംഗ് സ്റ്റേഷനില്‍ ഒരു പാട് കള്ള വോട്ടു ഇട്ടാലേ വിജയിക്കാന്‍ സാധികുക ഉള്ളു.രാത്രി തന്നെ മുതിര്‍ന്ന നേതാക്കാന്‍മാര്‍ കള്ള വോട്ടു ചെയ്യാനുള സംവിധാനം ഒരുക്കി.പ്രിസൈഡിംഗ് ഓഫീസറെ രാത്രി തന്നെ പോയി വേണ്ട പോലെ കണ്ടു.ഓഫീസര്‍ കടുത്ത ഗാന്ധിയന്‍ ആയത് കൊണ്ട് കുറച്ചുഗാന്ധി തല കൊടുക്കേണ്ടി വന്നു മൂപ്പര്‍ക്ക്.

പൊതുവേ നിരുപുദ്രവകാരിയും,ശാന്ത ശീലനും,പക്ഷെ, കുരുട്ടു ബുദ്ധിയുടെ ആശാനുമായ,ഈ തെരഞ്ഞടുപ്പില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച,എന്‍റെ സുഹൃത്തുമായ ഹനീഫ ഒപ്പം ഘടക കക്ഷിനേതാവും,പിന്നെ ഞാനും ആണ് വോട്ടടുപ്പ് ദിവസം ഞങ്ങളുടെ പാര്‍ട്ടി ഏജന്റായ ആയി ബൂത്തില്‍ ഇരുന്നത്.രാവിലെ ഏഴു മണി മുതല്‍ തന്നെ കള്ള വോട്ടുകള്‍ പ്രവഹിച്ചു തുടങ്ങിയിരുന്നു.മിക്ക കള്ള വോട്ടുകളും ബാലറ്റ് പെട്ടിയില്‍ നിഷ്പ്രയാസം തള്ളുമ്പോള്‍,ഭയം കൊണ്ടോ മറ്റോ എതിര്‍ പാര്‍ട്ടി ഏജന്റുമാര്‍ നോക്കു കുത്തിയെ പോലെ നില്‍ക്കുക ആയിരുന്നു.

ആ സമയത്താണ് എതിര്‍ പാര്‍ട്ടിയുടെ ബൂത്ത്‌ ഏജന്റായ സലീമിന്‍റെ ഗള്‍ഫിലുള്ള അനുജന്‍ സത്താറിന്റെ വോട്ടു ചെയ്യാനായി അതെ പേരിലുള്ള ഞങ്ങളുടെ പാര്‍ട്ടിയില്‍ ധീരനായ ഒരു പ്രവര്‍ത്തകന്‍ വന്നത്.ഇത് വരെ അറിഞ്ഞോ അറിയാതയോ ഒരക്ഷരം ഉരിയാതെ ഇരുന്ന പാവം ഏജന്റു സലിം അവന്‍റെ അനുജന്‍റെ വോട്ടു ആയത് കൊണ്ട് ശക്തമായി എതിര്‍ത്തു.തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധം അല്ലാത്തത് കൊണ്ട് ഒരു ഭയവും ഇല്ലാത്ത സത്താര്‍ എന്‍റെ പേര് സത്താര്‍ ആണെന്ന് തറപ്പിച്ചു പറഞ്ഞു.കള്ള വോട്ടു തടയാന്‍ കഴിഞ്ഞില്ലെങ്കിലും സാരമില്ല ഇവനു പണി കൊടുക്കണമെന്ന ചിന്തയില്‍ കടന്ന സലീമിന്‍റെ തലയില്‍ ഒരു ബള്‍ബ്‌ മിന്നി.ഒരു പുളിച്ച ചിരി പാസാക്കി അവന്‍ സത്താരിനോട് ചോദിച്ചു."ആട്ടേ...തന്‍റെ ഉപ്പയുടെ പേര് എന്താ?" പാവം സത്താര്‍ ഇത്തവണ ശരിക്കും കുടുങ്ങി.തന്‍റെ ഉപ്പയുടെ പേര് ഇവിടെ പറയാന്‍ പറ്റില്ല.അവന്‍റെ ഉപ്പയുടെ പേര് പറയേണ്ടി വരും.പാര്‍ട്ടിക്ക് വേണ്ടി സത്താര്‍ ഒരു മഹത്തായ ത്യാഗം കൂടി സഹിച്ചു.അവന്‍ സ്വന്തം ഉപ്പയെ മാറ്റി പറഞ്ഞു."മോയിദ്ധീന്‍".മിസൈല്‍ പോലെ കുടുംബ പേര് എന്താണ് എന്നുള്ള സലിമിന്റെ അടുത്ത കിടിലന്‍ ചോദ്യം എത്തി.'വളപ്പില്‍ ' എന്ന് വളരെ വേദനയോടെ കുടുംബ പേരും മാറ്റിയ സത്താര്‍ പാര്‍ട്ടിക്ക് വേണ്ടി സ്വന്തം ഉപ്പയും,കുടുംബത്തെയും മാറ്റി പറഞ്ഞു ജീവനോടെ രക്ത സാക്ഷിയായ ആദ്യത്തെ പാര്‍ട്ടിക്കാരന്‍ എന്ന് ബഹുമതി സ്വന്തമാക്കി.സലിം ഒന്ന് കൂടി വൃത്തി കേടായി ചിരിച്ചു കൊണ്ട് അല്പം ഗൌരവത്തില്‍ സത്താറിനെ നോക്കി പറഞ്ഞു."വളപ്പില്‍ മോയിദ്ധീന്‍ എന്‍റെ ഉപ്പ ആണെന്ന് ഇവിടെ ആര്‍ക്കും സംശയം ഉണ്ടാവില്ല.എന്‍റെ ഉപ്പയെ സമ്മതിക്കണം നാട്ടിലെ ഏതൊക്കെ വീട്ടില്‍ കയറിയാണ് മക്കള്‍ ഉണ്ടാക്കിയിരിക്കുന്നത്.എടാ,എന്നെ ചേട്ടാ എന്ന് വിളിക്കെടാ".ഇത്തവണ സത്താറിനെ പിടിച്ചു നില്ക്കാന്‍ പറ്റിയില്ല.പാര്‍ട്ടി സ്നേഹം ഒക്കെ വിട്ടു കൊണ്ട് ,പുറത്തു വാടാ നിനക്ക് കാണിച്ചു തരാം ആഗ്യം കാണിച്ചു വോട്ടു ചെയ്യാതെ വാലും ചുരുട്ടി പുറത്തേക്കു ഒറ്റ പോക്ക്.

ഉച്ചയോടു എതിര്‍ ഏജന്റുമാരെ കണ്ണുരുട്ടി കാണിച്ചും,കൈയൂക്ക് കാണിച്ചും പുറത്താക്കി ബൂത്ത്‌ കൈ കലാക്കി.ഗോപാലന്‍റെ വോട്ടു ചെയ്യാന്‍ വന്ന ആളുടെ കയ്യില്‍ മഷി പുരട്ടുമ്പോള്‍,വേണ്ട മഷി കൊണ്ടാല്‍ നിസ്കാര കൊള്ളൂല എന്ന് പറഞ്ഞും,പര്‍ദ്ദ ധരിച്ചു വന്ന സ്ത്രീ ഗീതയുടെ വോട്ടു ചെയ്തു മടങ്ങിയും ജനാധിപത്യത്തെ ശക്തമായി പരസ്യമായി കശാപ്പ് ചെയ്യുന്ന കാഴ്ചയാണ് പിന്നീട്കണ്ടത്.

എതിര്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രത്തിലുള്ള ബൂത്തില്‍ വൈകുന്നേരം സന്ദര്‍ശിക്കാന്‍ പോയ ഞങ്ങളുടെ വനിതാ സ്ഥാനാര്‍ഥിയെ മര്‍ദിച്ചു എന്ന വാര്‍ത്ത വോട്ടെടുപ്പ് കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ ഞങ്ങള്‍ക്ക് കിട്ടി.ആണവ കാരാരിനെ പറ്റിയോ,ഇറാന്‍ വിഷയത്തില്‍ ഇന്ത്യ എന്ത് നിലപാട് എടുത്തത്‌ എന്നൊന്നും അറിയാത്ത പെട്ടന്ന് ഒരു നാള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങേണ്ടി വന്ന വനിതാ സ്ഥാനാര്‍ഥിയെ വെറുതെ കണ്ണുരുട്ടി ഭയപെടുത്തിയപ്പോള്‍ പാവം പേടിച്ചു കരഞ്ഞത് മാത്രമാണ് യാഥാര്‍ത്ഥ പ്രശനമെന്നു പിന്നീട അറിഞ്ഞു എങ്കിലും എതിരാളികള്‍ക്ക് എതിരെ കേസ് കൊടുക്കുവാനും ,ആര്‍ക്കൊക്കെ എതിരെ കേസ്‌ കൊടുക്കണമെന്ന് തീരുമാനിക്കാനും അന്ന് വൈകുന്നേരം തന്നെ നിര്‍ണായകമായ യോഗം ചേര്‍ന്ന്.പല പല അഭിപ്രായങ്ങളും യോഗത്തില്‍ വന്നു കൊണ്ടിരിക്കെ,കുരുട്ടു ബുദ്ധിക്കാരനായ ഹനീഫ എതിര്‍ പാര്‍ട്ടി കാരനായ നവാസിന്‍റെ പേര് പറഞ്ഞപ്പോള്‍ സത്യത്തില്‍ ഞങള്‍ എല്ലാവരും ഞെട്ടി.കാരണം,സംഭവത്തിനു ആസ്പദമായ ഞാന്‍ ഇരുന്ന ബൂത്തില്‍ ഞങ്ങള്‍ കള്ള വോട്ടു ഇടുന്നതും നോക്കി ഇരിക്കുക ആയിരുന്നു ആ പാവം.തന്‍റെ ഉപ്പയ്ക്ക് എതിരെ അവന്‍റെ ഉപ്പ വഴി തര്‍ക്കത്തിന്‍റെ പേരില്‍ കേസ് കൊടുത്തിട്ടുണ്ടെന്നും അവന്‍റെ പേരില്‍ ഒരു കേസ് ഇരിക്കട്ടെ എന്നും ഹനീഫ യാതൊരു കൂസലുമില്ലാതെ പറഞ്ഞപ്പോള്‍ യോഗം ഒറ്റ കെട്ടായി അനുകൂലിച്ചു.ചെറുപ്പത്തില്‍ തന്നെ മാന്തിയവന്റെയും,നുള്ളിയവന്റെയും പേര് ഹനീഫയും,കഴിഞ്ഞ ഇലക്ഷനില്‍ താന്‍ എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ തന്‍റെ വീടിന്‍റെ മുന്നില്‍ വെച്ച് വെടി പൊട്ടിച്ചവന്റെയും ഒക്കെ പേര് സര്‍വ്വ സമ്മതനായ ഞങ്ങളുടെ നേതാവും കേസ്‌ പട്ടികയില്‍ ഉള്‍പെടുത്താന്‍ പറഞ്ഞപ്പോള്‍ യാതൊരു ഗ്രൂപില്ലാത്ത യോഗം അഗീകരിച്ചപ്പോള്‍,വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കൂടി ഉള്ളതാണ് രാഷ്ട്രീയമെന്ന മഹത്തായ പാടം കൂടി ഞാന്‍ പഠിച്ചു.

പിറ്റേന്ന് രാവിലെ തന്നെ എന്‍റെ മൊബൈലിലേക്ക് ഹനീഫിന്‍റെ വിളി വന്നു.മറു തലയ്ക്കല്‍ നിന്ന് ഹനീഫിന്‍റെ അല്പം ഇടറിയ ശബ്ദം"എടാ...അവരുടെ സ്ഥാനാര്‍ഥിയെ ഇവിടെ നിന്നും അടിച്ചെന്നും പറഞ്ഞു അവര്‍ കള്ള കേസ് കൊടുത്തിട്ടുണ്ട്."ഞാന്‍ അങ്ങോട്ട്‌ എന്തെങ്കിലും ചോധിക്കുന്നതിനു മുന്‍പ്‌ അവന്‍ തുടര്‍ന്ന്."എടാ,,,ഒന്നും അറിയാത്ത ഞാനാ ഒന്നാം പ്രതി."അവന്‍റെ ശബ്ദം പിന്നെയും ഇടറി.ഞാന്‍ കേസില്‍ പെട്ടിട്ടില്ല എന്ന് ഞാന്‍ അവനോടു ചോദിച്ചു ഉറപ്പാക്കിയതിന് ശേഷം അല്പം ആശ്വാസം വാക്കുകള്‍ പറഞ്ഞു ഞാന്‍ ഫോണ്‍ കട്ട് ചെയ്തു.നിരപരാധികളായ കുറെ പേരെ കേസില്‍ കുടുക്കിയത് അവനാണ്.പാര്‍ട്ടി ഓഫീസില്‍ വാര്‍ത്ത ചോര്‍ത്തുന്നവര്‍ ഉണ്ടോ എന്ന് എനിക്ക് സംശയമായി.അഥവാ ഉണ്ടെങ്കിലും ഇല്ലെങ്കിലും എനിക്കു ഒരു കാര്യം ഉറപ്പായി..ചട്ടനെ പൊട്ടന്‍ ചതിച്ചാലും...പൊട്ടനെ ചട്ടന്‍ ചതിച്ചാലും അവനെ ദൈവം ചതിക്കും.


10 comments:

  1. ഷംസീര്‍...
    എല്ലാം തുറന്നു പറയാനുള്ള നിന്‍റെ ധൈര്യത്തെ പുകഴ്ത്താതെ വയ്യ. ഈ കഴിവാണ് നിന്‍റെ മുതല്‍ക്കൂട്ട്.ഇന്നത്തെ യുവ തലമുറക്ക് ഇല്ലാത്തതും ഇതാണ്.നല്ലൊരു നേതാവായി നാട്ടിനും നാട്ടുകാര്‍ക്കും വേണ്ടി നല്ലത് പ്രവര്‍ത്തിക്കാന്‍ നിനക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  2. valare nandhi...badrucha,jayaraajetta aphipraayam rekhapeduthiyathinu.

    ReplyDelete
  3. കൊള്ളാം,നന്നായിട്ടുണ്ട്..

    ReplyDelete
  4. കാലു വാരലും,കുതികാല്‍ വെട്ടും,പാര വെപ്പും അടക്കം രാഷ്ട്രീയത്തിന്റെ എല്ലാ തര ബിരുദവും സ്വായത്തമാക്കിയ ഒരു സമ്പൂര്‍ണ രാഷ്ട്രീയക്കാരന്‍!.
    ഇവിടാരുന്നേല്‍ സീറ്റുറപ്പാരുന്നു. നല്ലവണ്ണം എഴുതി. കേട്ടോ. കൊള്ളാം

    ReplyDelete
  5. രാഷ്ട്രീയത്തിന്റെ മുഴുവന്‍ ബാലപാഠങ്ങലും സ്വായത്തമാക്കിയല്ലോ. ഞാന്‍ ഇത് ആദ്യം വായിച്ചു എന്നൊരു സംശയം.

    ReplyDelete
  6. രാഷ്ട്രീയത്തില്‍ പിടിപാടില്ല.

    ReplyDelete
  7. പഠിച്ചിരുന്ന കാലത്തും സമരങ്ങളിൽ ഞാനും ഉണ്ടായിരുന്നു..നിങ്ങൾ പറഞ്ഞ ചില കാരണങ്ങൾ തന്നെയാണ് നേതവാകാൻ എല്ലാരേയും പ്രലോഭിപ്പിക്കുന്നത്..ഇതൊക്കെ നടന്ന കാര്യമാണേൽ ഇനി നാട്ടിലേയ്ക്ക് ചെല്ലാൻ പറ്റോ?

    ReplyDelete
  8. ഈ കൊച്ചു ബൂ ലോകത്തില്‍ കമന്റ്‌ ഇട്ട നിങ്ങള്‍ എല്ലാവര്ക്കും എന്‍റെ വളരെ അധികം നന്ദി രേഖപെടുത്തുന്നു.

    ReplyDelete
  9. enikkum raashtreeyam ishttalla

    ekilum nannayittund

    ReplyDelete